കണ്ണൂർ: ആർഎസ്പി ദേശീയ സമിതിയംഗം ഇല്ലിക്കൽ ആഗസ്തിയെ പാർട്ടിയിൽനിന്നു പുറത്താക്കി. ഇന്നലെ ചേർന്ന സംസ്ഥാന കമ്മിറ്റിയാണ് നടപടിയെടുത്തത്. നിരന്തരമായി സംഘടനാ വിരുദ്ധ പ്രവർത്തനവും പാർട്ടിക്കുള്ളിൽ വിഭാഗീയതയും നടത്തിയതിനാണ് നടപടിയെന്ന് സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.
യുഡിഎഫിൽ ആർഎസ്പിക്ക് അനുവദിച്ചിരുന്ന മട്ടന്നൂർ, ആറ്റിങ്ങൽ നിയമസഭാ സീറ്റുകളിൽ ഇത്തവണ പാർട്ടി മത്സരിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണിന്റെ പ്രസ്താവനയ്ക്കെതിരെ കഴിഞ്ഞ ദിവസം ഇല്ലിക്കൽ ആഗസ്തി രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു. ഇതുകൂടാതെ പാർട്ടി നേതൃത്വത്തിനെതിരെ ഗുരുതരമായ സാന്പത്തിക ആരോപണവും ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുറത്താക്കൽ.
ഇല്ലിക്കൽ ആഗസ്തി ഇനി എന്തു നിലപാട് സ്വീകരിച്ചാലും കണ്ണൂർ ജില്ലയിലും സംസ്ഥാനത്തും പാർട്ടിക്ക് ഒന്നും സംഭവിക്കില്ലെന്നും എല്ലാവരും ഒറ്റക്കെട്ടായാണ് മുന്നോട്ട് പോകുന്നതെന്ന് കണ്ണൂർ ജില്ലാ കമ്മിറ്റി സെക്രട്ടറി വി. മോഹനൻ പറഞ്ഞു. ജില്ലാ കമ്മിറ്റി യോഗത്തിൽ മധു പേപ്പറന്പ് അധ്യക്ഷത വഹിച്ചു. പി. വിജിത്ത്കുമാർ, ജോൺസൺ പി. തോമസ്, വി.ഷാജി, കെ.എം. കൃഷ്ണദാസ്, സജി മാത്യു, രത്നാകരൻ വൈദ്യർ, കെ.എൻ. നാസർ, രാജീവൻ തോലന്പ്ര, സുഭാഷ് പയ്യന്നൂർ, സി.ജെ ജോസ് എന്നിവർ പങ്കെടുത്തു.